ഹൈദരാബാദ്: രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ മുദ്രാ യോജന (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി) പ്രകാരം ബാങ്കുകൾ വഴി 1.80 ലക്ഷം കോടി രൂപയുടെ വായ്‌പ അനുവദിക്കും.
ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി നടപ്പാക്കുന്നതാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 25,000 കോടി രൂപയാണ് ബാങ്കുകളിലൂടെ വ്യവസായകർക്കായി അനുവദിച്ചിരിക്കുന്നത്.
മൊത്തം ലോണ്‍ തുകയില്‍ 87,000 കോടി രൂപ ബാങ്കുകളും, 46,000 കോടി രൂപ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും നല്‍കി.ഈ പദ്ധതി പ്രകാരം ചെറുകിട വ്യവസായങ്ങൾക്ക് 50,000 മുതൽ 10 ലക്ഷം രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത്. സ്ത്രീകൾക്കും, പുതുസംരംഭകര്‍ക്കും ആണ് പദ്ധതി പ്രകാരമുള്ള വായ്‌പയുടെ 80 ശതമാനം അനുവദിക്കുന്നത്.
പാലുൽപ്പാദനം, ഭക്ഷ്യോല്‍പ്പാദനം എന്നിവയിലേക്ക് പുതുസംരംഭകരെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ പദ്ധതി ആവിഷ്ക്കരിച്ചത്. 2015-ലാണ് മുദ്ര ബാങ്ക് ആരംഭിച്ചത്. ആ സാമ്പത്തിക വർഷത്തിൽ ചെറുകിട സംരംഭങ്ങള്‍ക്കായി 1.33 ലക്ഷം കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിരുന്നു.
Post your comments