ബൈജൂസിന് ഇനി പുതിയ തുടക്കം. ബൈജൂസിൻെറ ദൈനം ദിന പ്രവർത്തനങ്ങൾ ബൈജു രവീന്ദ്രൻ നേരിട്ട് ഏറ്റെടുക്കും. കഴിഞ്ഞ നാലു വർഷമായി മൂലധന സമാഹരണം, വിദേശ രാജ്യങ്ങളിലെ ബിസിനസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
രാജ്യത്തെ എഡ്ടെക്ക് രംഗത്തിൻെറ എല്ലാ സാധ്യതകളും ഉപയോഗിച്ച് ബൈജൂ . വ്യത്യസ്തമായ ഒരു ആശയത്തിലൂടെ ബൈജൂ രവീന്ദ്രൻ ലോക പ്രശസ്തനായത് ഞൊടിയിടക്കുള്ളിലാണ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പ്രതിസന്ധിയിലായിരുന്നു ബൈജൂ രവീന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപകരുടെ എതിർപ്പുമൊക്കെ ബൈജൂസിന് തിരിച്ചടിയായെങ്കിലും പുതിയ ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് ബൈജു രവീന്ദ്രൻ. ബൈജൂസ് സ്ഥാപകൻ ബൈജൂ രവീന്ദ്രൻ തന്നെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ബൈജൂസ് സിഇഒ അർജുൻ മോഹൻ രാജിവച്ചതിനെത്തുടർന്നാണിത്. പുതിയ നീക്കത്തെത്തുടർന്ന്, കമ്പനി ബിസിനസിനെ മൂന്ന് കേന്ദ്രീകൃത ഡിവിഷനുകളായി തിരിച്ചു. ലേണിംഗ് ആപ്പ്, ഓൺലൈൻ ക്ലാസുകളും ട്യൂഷൻ സെൻ്ററുകളും, പരീക്ഷാ പരിശീലനങ്ങൾ.
ബൈജൂസ് ഇന്ത്യയുടെ സിഇഒ അർജുൻ മോഹൻ്റെ നേതൃത്വത്തിൽ മാസങ്ങൾ എടുത്ത് നടത്തിയ പ്രവർത്തന അവലോകനത്തിനും ചെലവ് ചുരുക്കൽ നടപടികൾക്കും ശേഷമാണ് മാറ്റങ്ങൾ. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ബൈജു രവീന്ദ്രൻ നേരിട്ട് ഏറ്റെടുക്കുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് എഡ്ടെക്ക് കമ്പനിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ആയേക്കും. കഴിഞ്ഞ നാല് വർഷമായി മൂലധന സമാഹരണം, ആഗോള വിപുലീകരണം തുടങ്ങിയ കാര്യങ്ങളിലാണ് ബൈജു രവീന്ദ്രൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരു ഘട്ടത്തിൽ ബൈജൂസിൻെറ സിഇഒ ആയ ബൈജൂ രവീന്ദ്രനും കുടുംബാംഗങ്ങൾക്കുമെതിരെ നിക്ഷേപകർ പോലും ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. സ്ഥാപകനെ തന്നെ കമ്പനിയിൽ നിന്ന് പുറത്താക്കണമെന്നാണ് പണം മുടക്കിയ വൻകിട നിക്ഷേപകർ വരെ ആവശ്യപ്പെട്ട സാഹചര്യത്തിലും ബൈജൂ രവീന്ദ്രൻ പിടിച്ചു നിന്നത് ശ്രദ്ധേയമാണ്. ബൈജൂ രവീന്ദ്രനും കുടുംബത്തിനും കമ്പനിയിൽ 26.3 ശതമാനം ഓഹരികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ബാക്കി ഓഹരികൾ ജനറൽ അറ്റ്ലാൻറിക്, പ്രോസസ് തുടങ്ങിയ വൻകിട നിക്ഷേപകരുടെ പക്കലാണ്. ബൈജൂസിലെ പ്രതിസന്ധിയെ തുടർന്ന് ഓഹരി ഉടമകളുടെ അസാധാരണ യോഗം ചേരുകയായിരുന്നു. എന്നാൽ ഇതിനു ശേഷമാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നേതൃമാറ്റത്തിനും കമ്പനി തയ്യാറെടുക്കുന്നത്.
Post your comments